“ദൈവം” ഉണ്ടെന്ന് എങ്ങിനെ നിർണ്ണയിക്കാം?


പോളീഷ് വംശജനായ ഡോ.തോമസ് ചാൽക്കോ എന്ന ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞൻ എഴുതിയ മനോഹരമായ ഒരു ചെറിയ പുസ്‌തകം ഉണ്ട്. “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്നാണ് ആ പുസ്തകത്തിൻ്റെ പേര്. ലളിതവും യുക്തി ഭദ്രവും ആയ ആഞ്ഞടിക്കുന്ന കുറേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഡോ. തോമസ് ചാൽക്കോ ദൈവത്തിൻ്റെ അസ്തിത്വവും, സൃഷ്ടിയുടെ ഡിസൈനും ലക്ഷ്യവും എല്ലാം അനുവാചകരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും മതപരമായ യാതൊരു ചായ്‌വും ഈ ചെറിയ കൃതിക്കില്ല. ശുദ്ധമായ ‘ലോജിക്’ മാത്രം!

ദൈവം ഉണ്ടെന്നുമാത്രമല്ല, പ്രപഞ്ചത്തിൻ്റെ ഉത്ഭവവും, ഭൂമിയിൽ ജീവൻ്റെ ഉദ്ദേശ്യവും കൂടി ഒരു ഇന്ദ്രജാലക്കാരൻ്റെ നിപുണതയോടെ അദ്ദേഹം യുക്തിയുക്തം സ്ഥാപിക്കുന്നുണ്ട് “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന പുസ്തകത്തിൽ. അന്ധമായി വിശ്വസിക്കേണ്ട ഒന്നുമില്ല ഈപുസ്തകത്തിൽ. ലോജിക്കിൻ്റെ ഭദ്രതയും ക്രമവും മാത്രമാണുള്ളത്.

ഡോ. തോമസ് ചാൽക്കോ പുസ്തകത്തിൻ്റെ തുടക്കത്തിൽ ചോദിക്കുന്ന പത്ത് ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നൽകിയ ഉത്തരങ്ങളും താഴെ പരാവർത്തനം ചെയ്യാം. എന്തുകൊണ്ടാണ് ഈ പുസ്തകം സത്യാന്വേഷണത്തിൽ താത്പര്യമുള്ള എല്ലാവരും ശ്രദ്ധാപൂർവ്വം വായിക്കേണ്ട ഒന്നാണ് എന്ന് താഴെക്കൊടുക്കുന്നു പരാവർത്തനം വ്യക്തമാക്കും എന്ന് പ്രത്യാശിക്കുന്നു.

ചോദ്യം 1. ഒരു നായയുടെ മുൻപിൽ മനോഹരമായ ഒരു വജ്രക്കല്ലും ഒരു ‘വിസർജ്ജ്യ’ക്കഷണവും വച്ചുകൊടുത്താൽ ആ നായ ഈ രണ്ടു വസ്തുക്കളിൽ ഏത് സ്വീകരിക്കും?

ഉത്തരം സ്പഷ്ടമാണ്. നായ ‘വിസർജ്ജ്യ’ക്കഷണം സ്വീകരിക്കും. വജ്രക്കല്ലിൽ നായ്ക്ക് ഒരു താത്പര്യവും ഉണ്ടാവുകയില്ല. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്, നമ്മുടെ നിലവിലുള്ള “അവബോധം” നമ്മൾ ബോധപൂർവ്വം ചെയ്യുന്ന പ്രവർത്തികളെ പരിമിതപ്പെടുത്തുന്നുണ്ട് . ഒരു വജ്രക്കല്ലിൻ്റെ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്ന വിധത്തിൽ നായയുടെ “അവബോധം” വളർന്നിട്ടില്ല. നമ്മുടെ അവബോധം നമ്മുടെ തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്.

ചോദ്യം 2. ഒരു വീട് നിർമ്മിക്കുന്നതാണോ എളുപ്പം അതോ ഒരു മൃതശരീരത്തിന് ജീവൻ കൊടുക്കുന്നതാണോ എളുപ്പം?

വീണ്ടും ഉത്തരം സ്പഷ്ടമാണ്. ഒരു വീടുപണിയുന്നതാണ് എളുപ്പം. ഒരു വീട് പണിയണമെങ്കിൽപ്പോലും ഉയർന്ന അവബോധവും, ചിന്താശക്തിയും, ആലോചനാ ശക്തിയും, അറിവും സങ്കലപ്പ ശക്തിയും, കൂടാതെ പ്രയത്‌നവും ഒക്കെ ആവശ്യമുണ്ട്. ആദ്യം വീട് മനസ്സിൽ പണിയണം. ഒരു എഞ്ചിനീയർ ആവശ്യമായി വരും. വീടിനു ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചു രൂപകൽപ്പന ചെയ്യണം. ഒരിക്കലും ഇതൊന്നും മുൻകൂറായി നിലവിൽ ഇല്ലാതെ ഒരു വീടിന് സ്വയം സൃഷ്‌ടിക്കപ്പെടുവാൻ കഴിയുകയില്ല. അതുപോലെ തന്നെ ഒരു ‘ജീവനും’ സ്വയം സൃഷ്‌ടിക്കപ്പെടുകയില്ല എന്ന് കരുതുന്നതും വളരെ ന്യായമാണ്. വളരെ ബ്രഹ്ത്തായ ഒരു ‘അവബോധം’ സൃഷ്ടിക്ക് മുൻപ് നിലനിന്നാൽ മാത്രമേ ‘ജീവൻ’ പോലെയുള്ള അതി സങ്കീർണ്ണമായ ഒരു സൃഷ്ടി വിഭാവനം ചെയ്യുവാൻ പോലും കഴിയുകയുള്ളൂ. ഒരു വീട് പണിയുവാൻ ആവശ്യമായ മുൻ‌കൂർ “അവബോധ”ത്തേക്കാൾ എത്രയോ വലിയ അവബോധമാണ് ഒരു ജീവൻ സൃഷ്ടിക്കുവാൻ മുൻ‌കൂർ ആയി ആവശ്യമായി വരുന്നത് എന്ന് വളരെ വ്യക്തമാണ്. ആ വലിയ അവബോധത്തിനെ നമ്മുടെ ചെറിയ അവബോധവുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കുവാൻ ‘പ്രജ്ഞാനം’ എന്ന വാക്ക് ഉപയോഗിക്കുന്നു. അതായത്, ഒരു വീട് നിർമ്മിക്കുവാൻ ആവശ്യമായ ചെറിയ ജ്ഞാനം, ‘അവബോധം’, ഒരു ജീവൻ നിർമ്മിക്കുവാൻ ആവശ്യമായ വലിയ ജ്ഞാനം, ‘പ്രജ്ഞാനം’.

ചോദ്യം 3 . അത്ര ബ്രഹ്ത്തായ ഒരു പ്രജ്ഞാനം ഒരു കാരണവും, ഉദ്ദേശ്യവും ഇല്ലാതെ ‘ജീവൻ’പോലെ അതിഗംഭീരമായ ഒരു സൃഷ്ടി രൂപകല്പന ചെയ്യുമോ? എന്തിന് വേണ്ടി ആയിരിക്കാം ഈ പ്രപഞ്ചവും ജീവനും ഇത്ര ഗംഭീരമായി വിഭാവനം ചെയ്ത് സൃഷ്ടിച്ചത്?

തീർച്ചയായും ജീവനെ സൃഷ്ടിച്ചതിന് എന്തെങ്കിലും ഒരു ഉദ്ദേശ്യം ഉണ്ടാകും. നമ്മൾ ആകുന്ന ജീവനും, നമുക്ക് ചുറ്റും കാണുന്ന സർവ്വതും എന്തിനാണ് ഇവിടെ സൃഷ്ടി യ്ക്കപ്പെട്ടിരിക്കുന്നത് എന്ന് നമ്മൾ അറിയേണ്ടതാണ്. ഈ പ്രപഞ്ചത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും, എന്തിനുവേണ്ടിയാണ് അതെല്ലാം സംഭവിക്കുന്നതെന്നും, ഇവിടെ നമ്മുടെ കർത്തവ്യം എന്താണെന്നും നമ്മൾ അറിയാൻ ശ്രമിണം. ശ്രമിച്ചാൽ ഒരു പരിധിവരെ നമുക്കത് അറിയുവാൻ കഴിയുകയും ചെയ്യും. ഇതിനു മുൻപും പല മഹത് വ്യക്തികളും നമുക്കത് പറഞ്ഞു തരുവാൻ ശ്രമിച്ചിട്ടുണ്ട്. അന്നത്തെ നമ്മുടെ അവബോധത്തിന് പ്രാപ്‌തമായത് പോലെ കുറച്ചു കാര്യങ്ങൾ മനസ്സിലായി. പലതും തെറ്റായി മനസ്സിലാക്കി. മനസ്സിലാവാത്ത കാര്യങ്ങൾ പരിമിതമായ വിധത്തിൽ അന്ധമായി “വിശ്വസിച്ചു”. ഒന്നാമത്തെ ചോദ്യത്തിലെ നായയുടെ ഉദാഹരണം ഓർക്കുക. നമ്മുടെ അവബോധം നമ്മുടെ അറിവുകളെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്. നമ്മുടെ അവബോധം വളരുമ്പോൾ കൂടുതൽ കാര്യങ്ങൾ നമ്മൾ അറിയും. അതുകൊണ്ട് അവബോധം നമ്മൾ ബോധപൂർവ്വം വളർത്തേണ്ടതുണ്ട്. ഒരു കാര്യവും അന്ധമായി വിശ്വസിച്ചാൽ പോരാ, എല്ലാക്കാര്യങ്ങളും അറിവായി മനസ്സിലാക്കണം നമ്മൾ.

ചോദ്യം 4. എല്ലാ കാര്യങ്ങൾക്കും തീർച്ചയായും ഒരു തുടക്കം ഉണ്ടായിരിക്കണം. നമ്മൾ നിലനിൽക്കുന്ന ഈ പ്രപഞ്ചത്തിനും ഒരു തുടക്കം ഉണ്ടായേ മതിയാവൂ. എങ്ങിനെ ആയിരുന്നിരിക്കാം പ്രപഞ്ച സൃഷ്ടി യുടെ തുടക്കത്തിന് മുൻപുള്ള അവസ്ഥ എന്ന് ഊഹിക്കാമോ?

തുടക്കത്തിൽ യാതൊന്നും നിലവിൽ ഇല്ലാത്ത ശുദ്ധ ശൂന്യതയായിരിക്കണം ഉണ്ടായിരുന്നത്. ഈ ലോകമില്ല, പ്രപഞ്ചമില്ല, സ്ഥലം ഇല്ല. കാലമില്ല. അവബോധമില്ല. അറിയപ്പെടുവാൻ ഒരു വസ്തുവോ, അറിയാൻ ഒരു ഇന്ദ്രിയമോ മനസ്സിലാക്കുവാൻ ഒരു മനസ്സോ ഇല്ല. കേൾക്കുവാൻ ഒരു കാതോ, മുഴങ്ങുവാൻ ഒരു ശബ്ദമോ ഇല്ല. നിതാന്തമായ ശൂന്യത മാത്രമേ ഉണ്ടായിരിക്കുവാൻ വഴിയുള്ളൂ. രണ്ടാമത് ഒന്നില്ലാത്ത ഏകത്വ അവസ്ഥ. രണ്ടാമത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് തുടക്കതിന് മുൻപുള്ള അവസ്ഥയല്ല, തുടക്കത്തിന് ശേഷമുള്ള അവസ്ഥയാണ്. അതുകൊണ്ടു തുടക്കത്തിന് മുൻപ് നിതാന്ത ശുദ്ധ ശൂന്യമായ ഏകത്വം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് അനുമാനിക്കുന്നത് യുക്തി ഭദ്രമാണ്.

ചോദ്യം 5. അങ്ങിനെ ഉള്ള ശുദ്ധശൂന്യമായ ഏകത്വ അവസ്ഥയിൽ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരമായി ലഭിച്ച, മുൻകൂറായി ഉണ്ടായിരിക്കേണ്ട ആ ‘ബ്രഹ്ത്തായ പ്രജ്ഞാനം’ എങ്ങിനെ ഉണ്ടായി? അത്തരം ബ്രഹ്ത്തായ ഒരു ഏകത്വ പ്രജ്ഞാനത്തിന് മറ്റൊരു ഉറവിടത്തത്തിൻ്റെ സഹായം ഇല്ലാതെ സ്വയം രൂപം കൊള്ളാൻ എങ്ങിനെ കഴിഞ്ഞു? അതിനുള്ള അത്യന്താപേക്ഷിതമായ ഉപാധികൾ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ ആയിരുന്നിരിക്കാം അവ ?

നമ്മുടെ തന്നെ അറിയുന്ന ലോകത്തിലെ നമ്മൾ അറിയുന്ന ജീവിതത്തിലെ സമാനതയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ നിർണ്ണയിക്കുവാൻ ഉപകരിക്കുന്ന പല വിലപ്പെട്ട സൂചനകളും നമുക്ക് ലഭിക്കും. എങ്ങിനെ ആയിരിക്കാം പൂജ്യം പ്രജ്ഞാനത്തിൽ നിന്നും പ്രപഞ്ച സൃഷ്ടി നടത്തുവാൻ പ്രാപ്‌തമായ വിധതിൽ അനന്തമായ ബ്രഹ്ത് പ്രജ്ഞാനം ഉയർന്നു വന്നത്? പ്രജ്ഞാനം സ്വയംഭൂ ആയിരിക്കുവാനേ വഴിയുള്ളൂ. അങ്ങിനെ ആണെങ്കിൽ പ്രജ്ഞാനത്തിന് സ്വയം വളരുവാനുള്ള കഴിവ് ഉണ്ടായിരിക്കണം. അപ്പോൾ ആ കഴിവ് നമ്മുടെ അവബോധത്തിനും ഉണ്ടാകണം. നമ്മുടെ അനുഭവത്തിലുള്ള നമ്മുടെ അവബോധത്തിന് സ്വയം വളരുവാനുള്ള കഴിവ് ഉണ്ടോ എന്ന് പരിശോധിച്ച് നോക്കാം.

നമ്മൾ പഠിച്ച, നമുക്ക് അവബോധമുള്ള കാര്യങ്ങൾപോലും ഉപയോഗിക്കാതെ ഇരുന്നാൽ അത് തീർത്തും മറന്നുപോകുന്നത് നമ്മുടെ ഒരു സാമാന്യ അനുഭവം ആണല്ലോ. അതായത്, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എന്നും ഊർജ്ജസ്വലമായി നിലനിൽക്കുകയും, വളരുകയും ചെയ്യും എന്നർത്ഥം. കാരണം, ഏതു വിഷയത്തെക്കുറിച്ചാണോ നമ്മൾ കൂടുതൽ ചിന്തിക്കുന്നുന്നത് ആ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ അവബോധവും, അറിവും, പ്രാപ്തിയും ക്രമേണ വർദ്ധിച്ചുവരുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. ഒരു വിഷയം ചിന്തിക്കാനുള്ള ഉദ്ദേശ്യം മാത്രം നമുക്ക് ഉണ്ടായാൽ മതി, ആ ഉദ്ദേശ്യത്തിൻ്റെ ദിശയിൽ ചിന്ത സ്വയം സംഭവിക്കും. ഇത് നമുക്ക് അനുഭവമുള്ള കാര്യം ആണ്. അത് തന്നെ ആയിരിക്കണം ആദിയിലെ നിത്യ ശൂന്യതയിലും സംഭവിച്ചിരിക്കുക എന്ന് നിർണ്ണയിക്കാവുന്നതാണ്. ആദിയിലെ ശൂന്യത എന്നത് സ്വയം ചിന്തിക്കുവാനുള്ള ഉദ്ദേശ്യം തന്നെ ആയിരുന്നിരിക്കണം.

അവിടെ നിന്നും പ്രജ്ഞാനം വികസിക്കുന്ന ഒരു പ്രക്രിയ നടന്നു കാണണം എന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. നമ്മുടെ ജീവിതാനുഭവങ്ങൾ പരിശോധിച്ചാൽ അറിയാം, ഇതിൻ്റെ വിപതീതവും അതേപോലെ തന്നെ വിപരീത ദിശയിൽ സംഭവിക്കുന്നുണ്ട് എന്ന്. “ഇനി ഞാൻ ഒരു ചിന്തയും ചിന്തിക്കുകയില്ല” എന്ന് നമ്മൾ തീരുമാനിച്ചുവെന്ന് കരുതുക. കാലക്രമേണ നമ്മുടെ അവബോധം ക്ഷയിക്കുകയും തുടർന്ന് അത് ഗണ്യമായി കുറഞ്ഞു പോകുകയും ചെയ്യും. അതിനാൽ, അവബോധത്തിന് സ്വയം വികസിക്കാനുള്ള ഒരു പ്രേരണാ ശക്തിയുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. അവബോധത്തിൻ്റെ ഏറ്റവും യുക്തിസഹമായ ഉദ്ദേശ്യം സ്വയം വളരുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്ന് നമുക്ക് ഇതിൽ നിന്നും ന്യായമായി അനുമാനിക്കാം. അല്ലാത്തപക്ഷം അത് ക്രമേണ സ്വയം ക്ഷയിച്ച്‌ ഇല്ലാതാകും. കൂടുതൽ അവബോധവും അറിവും ഉള്ള വ്യക്തി ആയിമാറുന്നത് സുഖകരമായ ഒരു അനുഭവം ആണെന്നും നമുക്കറിയാം. അത് കൂടാതെ, അവബോധവും ബുദ്ധിയും അറിവും ഇല്ലാത്ത ഒരാളായി മാറുവാൻ നമുക്ക് ആർക്കും ആഗ്രഹവുമില്ല. നമ്മുടെ തന്നെ നിലവിലുള്ള അവബോധവും ബാല്യകാലത്തെ വളരെ ചെറിയ അവബോധത്തിൽ നിന്നും വികസിച്ചാണ് ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ ബ്രഹ്ത് പ്രജ്ഞാനം സ്വയം പ്രേരണയാൽ ശൂന്യമായ ഏകത്വത്തിൽ നിന്നും സ്വയം വികസിച്ച് ഉണ്ടായതാണ് എന്ന് ന്യായമായും അനുമാനിക്കാം. പ്രജ്ഞാനം വികസിക്കുന്നത് ആനന്ദദായകമായ ഒരു നടപടി ആണെന്നും, അതിലൂടെ ഉയർന്ന പ്രജ്ഞാന നിലയും, അതിലൂടെ ഉയർന്ന ആനന്ദാവസ്ഥയും ആ പരമമായ പ്രജ്ഞാനത്തിന് സിദ്ധിച്ചു എന്നും ന്യായമായി നമ്മുക്ക് മനസ്സിലാക്കാം.

.
ചോദ്യം 6 . അങ്ങിനെ ആണെങ്കിൽ നമ്മുടെ ശരീരത്തിൽ എവിടെ ആണ് അവബോധം നിലകൊള്ളുന്നത്? നമുക്കും ഉണ്ടല്ലോ അവബോധം!

ജീവനുള്ള ശരീരവും മൃതശരീരവും തമ്മിലുള്ള വ്യത്യാസത്തിൽ നിന്നും നമുക്ക് ഇത് സംബന്ധിച്ച ചില കാര്യങ്ങൾ അനുമാനിക്കാവുന്നതാണ്. മരണത്തിന് മുൻപും മരണത്തിന് ശേഷവും ശരീരത്തിലെ അവയവങ്ങൾക്കോ ആന്തരിക ഭാഗങ്ങൾക്കോ ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്ന് നമുക്കറിയാവുന്ന ഒരു സത്യമാണ്. “പ്രജ്ഞാ” (കോൺഷ്യസ്നെസ്സ്) മടങ്ങി വരാത്ത വിധം പോയി എന്ന് മരണത്തെ കുറിച്ച് സാധാരണ പറയാറുണ്ട്. പോകുന്നതിന് മുൻപ് ശരീരത്തിൽ എവിടെ ആയിരുന്നു അത് ഉണ്ടായിരുന്നത്? എന്തായാലൂം, ശരീരത്തിലെ അവയവങ്ങളിലും, കോശങ്ങളിലും, കണങ്ങൾക്കുള്ളിലും ഒന്നുമല്ല എന്ന് ഉറപ്പാണ്, കാരണം അതെല്ലാം അതുപോലെ തന്നെ മരണ ശേഷവും യഥാസ്ഥാനങ്ങളിൽ ഉണ്ട്. അതിനർത്ഥം “അവബോധം” എന്ന ‘പ്രതിഭ’നമ്മുടെ ശരീരത്തിൽ നിന്നും വേറിട്ട സ്വതന്ത്രമായ നിലനില്പുള്ള ഒന്നാണെന്ന് നമുക്ക് നിർണ്ണയിക്കാം.

അങ്ങിനെ യുക്തിയുക്തം ചിന്തിക്കുമ്പോൾ അനാദിയിലെ നിത്യ ശൂന്യതയിൽ ഉടലെടുത്ത പരമമായ ബ്രഹ്ത് പ്രജ്ഞാനമാണ് പിന്നീട് നിലവിൽ വന്ന സർവ്വതിനും ഉറവിടം. ആ ഉറവിടമാണ് ‘ദൈവം’ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. പലരും പല പേരുകളിൽ ദൈവത്തിനെ സൂചിപ്പിച്ചു എന്നുമാത്രമേ ഉള്ളൂ.

ചോദ്യം 7 . നമുക്ക് ഈ ശരീരം ഇല്ല, അവബോധം മാത്രമേ ഉള്ളൂ എന്ന് സങ്കല്പിച്ചാൽ, അത്തരം ഒരു സ്ഥിതിയിൽ നമുക്ക് ഏറ്റവും സന്തോഷവും തൃപ്തിയും തരുന്ന ഒരു പ്രവർത്തനം എന്തായിരിക്കും?

നമ്മൾ നമ്മുടെ കണ്ണുകൾ അടച്ചുകൊണ്ട് നമുക്ക് ഈ ശരീരം ഇല്ല, നമുക്ക് ചുറ്റും ഈ ലോകമില്ല, യാതൊന്നും ഇല്ല എന്ന് സങ്കല്പിച്ചുകൊണ്ട് ചിന്തിച്ചാൽ അനാദിയിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു ഏകദേശ രൂപം ലഭിക്കും. അതിലൂടെ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുവാനും കഴിയും. നിത്യമായ ഏകാന്തതയിൽ നിവസിക്കുമ്പോൾ എന്തായിരിക്കും നമ്മൾ ആഗ്രഹിക്കുക? അടിസ്ഥാനപരമായി, എന്തായാലും, എവിടെയായാലും ആനന്ദം അനുഭവിക്കുവാനുള്ള ഒരു ത്വര ആയിരിക്കും എല്ലാവരിലും എല്ലായിപ്പോഴും ഉണ്ടാകുക. ഏതു പ്രവർത്തിയായിരിക്കും അത്തരം അവസരങ്ങളിൽ നമുക്ക് ആനന്ദം തരുന്നത്? അത്തരം അവസരങ്ങളിൽ മറ്റൊരാളുമായി സംവേദിക്കുവാൻ നമ്മൾ ആഗ്രഹിക്കും. അത്തരം സുഹൃത് സംവേദത്തിലൂടെ ആനന്ദം ലഭിക്കും. തന്നോളം തന്നെ അവബോധം ഉള്ള മറ്റൊരു അവബോധവുമായിട്ടുള്ള സമ്പർക്കം ആയിരിക്കും ഏറ്റവും കൂടുതൽ ആനന്ദം നൽകുന്നത്. ഇത് തന്നെ ആയിരിക്കും അനാദിയിലും സംഭവിച്ചിരിക്കുക.

ഏകാന്തതയിലാണെങ്കിലും നമുക്ക് സന്തോഷവും ആനന്ദവും വേണം. അവബോധവും അറിവും വളർത്തി എടുത്തുകൊണ്ടേ ഇരിക്കുന്നത് സന്തോഷം തരുന്ന ഒരു പ്രവർത്തിയാണ് എന്ന് നമ്മുടെ എല്ലാം സ്വന്തം അനുഭവത്തിൽ നിന്നും ഊഹിക്കാം. അനുയോജ്യമായ ഒരു സുഹൃത് ബന്ധം സാധിക്കുന്നത് വരെ തത്ക്കാലം, പരസഹായം ഇല്ലാതെ സ്വയം ഒറ്റയ്ക്ക് ചെയ്യാവുന്ന ഒരു പ്രവർത്തി കൂടിയാണ് പ്രജ്ഞാനം വളർത്തുവാനുള്ള ഉദ്ദേശ്യം ഉല്‍ക്കടമായി നിലനിറുത്തുക എന്നത്. ഒന്നിനൊന്ന് വർദ്ധിച്ച സന്തോഷത്തോടെ ഇരിക്കുവാൻ അത് സഹായിക്കും. പ്രജ്ഞാനം ക്രമാനുഗതമായി വളർന്ന് ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ കൂടുതൽ ഉയർന്ന മറ്റു അനുഭവങ്ങൾക്കായി ഇച്ഛിക്കുവാൻ തുടങ്ങിയേക്കാം. അതിലൂടെ സ്നേഹവും സൗഹൃദവും സാദ്ധ്യമാക്കുവാൻ ഉതകുന്ന സാഹചര്യങ്ങൾ സൃഷ്ടി ക്കുവാനുള്ള അറിവുകൾ വന്നു ചേരാം.

സൗഹൃദത്തിന് ആരെയെങ്കിലും ലഭിച്ചാൽ പോരാ, നമുക്കായാലും. ആത്മാർത്ഥമായ സൗഹൃദവും സ്നേഹവും ഉണ്ടാകണം. തന്നോളം തന്നെ ഉയർന്ന പ്രജ്ഞാനം ഉള്ള രണ്ടാമതൊരു പ്രജ്ഞാനത്തിൽ നിന്ന് മാത്രമേ അതുണ്ടാകുവാൻ വഴിയുള്ളൂ. നമ്മളും സ്നേഹം കൈമാറുവാൻ ആഗ്രഹിക്കുന്നത് നമുക്ക് അനുയോജ്യമായ, നമുക്ക് സ്വീകാര്യമായ ഒരു വ്യക്തിയെ ആണല്ലോ? സ്നേഹത്തിൻ്റെ അത്തരം കൈമാറ്റം ആനന്ദദായകങ്ങൾ ആണെന്ന് നമ്മുടെ അനുഭവത്തിൽ നിന്നും നമുക്ക് നേരിട്ടറിയുന്ന ഒന്നാണ്. പക്ഷേ അത്തരം ഒരു കൈമാറ്റം സാദ്ധ്യമാക്കുവാൻ ചുരുങ്ങിയത് ഒരു ഇതര പ്രജ്ഞാനം കൂടി ആവശ്യമാണ്. ശുദ്ധ ശൂന്യതയിലെ ഏകത്വം ആയി നിലനിൽക്കുമ്പോൾ അത്തരം ഒരു അനുഭവം സാദ്ധ്യമല്ല. അതായത് സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ചുരുങ്ങിയ പക്ഷം രണ്ടു പ്രജ്ഞാനങ്ങൾ ആവശ്യമാണ്. ശുദ്ധ ശൂന്യതയുടെ ഏകത്വത്തിൽ അങ്ങിനെ രണ്ടാമതൊന്നില്ല. അതിനർത്ഥം, ഒരു പുതിയ പ്രജ്ഞാന വ്യക്തിത്വത്തെ ആദ്യമായി സൃഷ്ടി ക്കേണ്ടി വരും അങ്ങിനെ ഒരു അനുഭവം ലഭിക്കുവാൻ. അതു മാത്രം പോരാ, ആ പ്രജ്ഞാനം വളർത്തി ശുദ്ധമായ സ്നേഹം ചൊരിയുവാൻ പ്രാപ്തമാക്കുകയും വേണം. അങ്ങിനെ ആയിരുന്നിരിക്കണം ആദിയിലെ ഏകത്വം ദ്വൈതമായി മാറുന്നത്. തുടർന്ന് വൈവിദ്ധ്യം നിറഞ്ഞ ബഹുത്വമാകുന്നതും. എല്ലാ ശ്രുഷ്ടികളും അവബോധങ്ങൾ തന്നെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്നതാണ്.

ചോദ്യം 8. അങ്ങിനെ രണ്ടാമതൊരു പ്രജ്ഞാന വ്യക്തിത്വം സൃഷ്ടി ക്കപ്പെട്ടാലും, ആ പ്രജ്ഞാന വ്യക്തിത്വം ഉദ്ദേശിക്കുന്നത് പോലെ സ്നേഹം കൈമാറിക്കൊള്ളും എന്ന ഒരു ഉറപ്പുമില്ല. മാത്രവുമല്ല ബ്രഹ്ത് പ്രജ്ഞാനത്തിന് അനുയോജ്യമാകണം എന്നുമില്ല. പരസ്പരം അനുയോജ്യരല്ലാത്ത വ്യക്തിത്വങ്ങൾ തമ്മിലുള്ള ബന്ധം ആനന്ദദായകം ആയിരിയ്ക്കുകയില്ല. അപ്രകാരം സംഭവിക്കണം എങ്കിൽ സൃഷ്ടിക്കപ്പെട്ട ആ പ്രജ്ഞാനത്തിന് ശരിയായ സ്നേഹം തോന്നിക്കപ്പെടാനും, അങ്ങിനെ സ്നേഹം കൈമാറുവാനും നിർബന്ധിതമാകണം. സൃഷ്ടി യുടെ രൂപകൽപ്പനയിൽ തന്നെ അങ്ങിനെ നിർബന്ധിക്കപ്പെടുവാനുള്ള നിബന്ധനകൾ ഉൾക്കൊള്ളിക്കേണ്ടി വരും. അങ്ങിനെ നിർബന്ധിച്ച് പിടിച്ചുവാങ്ങുന്ന സ്‌നേഹം ശരിയായ സ്നേഹമല്ല. അപ്പോൾ എന്തുചെയ്യും?

സൃഷ്ടിക്കപ്പെടുന്ന രണ്ടാമത്തെ അവബോധത്തിൽ നിന്നും ശരിയായ സ്നേഹം സ്വാഭാവികമായി ലഭിക്കുവാൻ പ്രാപ്തമായുള്ള വിധത്തിൽ വേണം സൃഷ്ടി രൂപകൽപ്പന ചെയ്യേണ്ടത്. ഉദാഹരണത്തിന്, ശരിയായ സ്നേഹ വികസനത്തിനുള്ള സാദ്ധ്യത ഡിസൈൻ ചെയ്യുമ്പോൾ തന്നെ അതിൽ ഉൾക്കൊള്ളിക്കണം. ഉദാഹരണത്തിന് താഴെ പറയുന്ന കാര്യങ്ങൾ ജീവൻ ഡിസൈൻ ചെയ്യമ്പോൾ തന്നെ അതിൽ ഉണ്ടായിരിക്കാം.

സൃഷ്ടിക്കപ്പെട്ട പ്രജ്ഞാനത്തിന് സർവ്വ സ്വതന്ത്രമായ പൂർണ്ണ സ്വയം ഭരണാവകാശവും എന്തും ഏതും തിരഞ്ഞെടുക്കുവാനുള്ള അനിഷേദ്ധ്യമായ സ്വാതന്ത്ര്യവും ഉണ്ടായിരിണം. അങ്ങിനെ സ്വന്തം സ്വതന്ത്ര ഇച്ഛയിലൂടെ മാത്രം എന്തും ചെയ്യുവാൻ കഴിയണം. തങ്ങളുടെ പരമമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഉണ്ടെന്നു തോന്നിയാൽ ശരിയായ സ്നേഹം ഉദിക്കുകയില്ല.

ഉയർന്ന വികാരമായ ‘സ്‌നേഹം’ എന്നത് പ്രജ്ഞാനം വളർന്ന് ഒരു പ്രത്യേക നിലവാരത്തിൽ എത്തുമ്പോൾ മാത്രം സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് പ്രജ്ഞാനത്തിന് പരിധികളൊന്നും ഇല്ലാതെ വളരുവാനുള്ള സ്വാതന്ത്ര്യവും സൗകര്യങ്ങളും ഡിസൈനിൽ ഉൾക്കൊള്ളിക്കണം. സ്നേഹം കൈമാറുവാൻ കൂടുതൽപ്പേർ ഉണ്ടെങ്കിൽ കൂടുതൽ ആനന്ദം ലഭിക്കുന്നതു കൊണ്ട് പ്രജ്ഞാനത്തിൻ്റെ അനന്തമായ യൂണിറ്റുകൾ ഉണ്ടെങ്കിൽ അനന്തമായ ആനന്ദത്തിനുള്ള സാദ്ധ്യതകൾ ഉയർന്നു വരും.

ചോദ്യം 9. അപ്രകാരം അവബോധ വികസനത്തിന് അനന്തമായ സാദ്ധ്യതകളോടെ, അനന്തമായ സ്വയം ഭരണാവകാശത്തോടെ, പൂർണ്ണമായ സ്വതന്ത്ര ഇച്ഛയിലൂടെ ശരിയായ സ്നേഹം ഉദയം ചെയ്യുവാനുള്ള സാദ്ധ്യതയോട് കൂടി അനന്തമായ ജീവൻ്റെ ഏകകങ്ങൾ രൂപകൽപ്പന ചെയ്താലും, പ്രജ്ഞാന വികസനത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ആ ഏകകങ്ങൾക്ക് തെറ്റുകൾ സംഭവിക്കാം, അതിലൂടെ ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കാതെ പോയേക്കാം. ഇതെങ്ങിനെ പരിഹരിക്കുവാൻ കഴിയും?

രൂപകൽപ്പനയിൽ അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നവും പരിഹരിക്കാം. പക്ഷേ, തെറ്റുകൾ ഉണ്ടാവാതിരിക്കുവാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് പരമാധികാരത്തെ ഹനിക്കലായി മാറും. അപ്പോൾ ശരിയായ സ്നേഹം ഉദയം ചെയ്യുകയില്ല. തെറ്റുകൾ തിരുത്തപ്പെടുവാൻ ബാഹ്യമായ യാതൊരു ബലപ്രയോഗവും കൂടാതെ, യാതൊരു ബാഹ്യ പ്രേരണയും കൂടാതെ, തെറ്റുകൾ സംഭവിക്കുമ്പോൾ അത് സ്വയം കണ്ടെത്തി സ്വയം പരിഹരിക്കുവാനുള്ള സ്വാഭാവിക സംവിധാനങ്ങൾ രൂപകല്പനയിൽ ഉണ്ടാകണം. അതുകൊണ്ടു എല്ലാ പ്രവർത്തികളും പരസ്പരം കാര്യകാരണ ബന്ധിതമായി സംഭവിക്കും എന്നും, അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുള്ള ഫലമായ അനുഭവം എന്നും ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാക്കുവാൻ കഴിയുന്ന വിധത്തിൽ ജീവൻ രൂപകൽപ്പന ചെയ്‌താൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. അതായത് നല്ല ചിന്തയും, നല്ല പ്രവർത്തിയും, നല്ല അനുഭവങ്ങളെ പ്രദാനം ചെയ്യും; ദുഷ് ചിന്തകളും ദുഷ് പ്രവർത്തികളും ചീത്ത അനുഭവങ്ങളേയും പ്രദാനം ചെയ്യും എന്ന് സ്വയം തിരിച്ചറിയുന്ന വിധത്തിൽ ജീവിതം ഡിസൈൻ ചെയ്യണം എന്നർത്ഥം.

ചോദ്യം പത്ത്. പക്ഷെ അപ്പോഴും സർവ്വ സ്വതന്ത്രമായ ഇച്ഛയുള്ളതിനാൽ എന്തു വേണമെങ്കിലും ഇച്ഛിക്കാമല്ലോ? പരമമായ ബ്രഹ്ത്ത് പ്രജ്ഞാനം ഉദ്ദേശിക്കുന്ന വിധത്തിൽ സൃഷ്ടി ക്കപ്പെട്ട എല്ലാ പ്രജ്ഞാന യൂണിറ്റുകളും തന്നെ തന്നെ സ്നേഹിക്കണം എന്നില്ലല്ലോ?

ഈ പ്രപഞ്ചം വിഭാവനം ചെയ്‌ത്‌ രൂപകൽപ്പന നടത്തി സൃഷ്ടിച്ചതിൻ്റെ പുറകിൽ ഒരു ശക്തിയുണ്ട്, ഉണ്ടാകാതെ തരമില്ല, എന്ന് ശ്രദ്ധിച്ച് നോക്കുന്ന അവബോധ വ്യക്തിത്വങ്ങൾക്ക് സംശയലേശയമെന്യേ തിരിച്ചറിയുവാൻ തക്കവിധം ഭംഗിയോടും ഗംഭീരതയോടും കൂടി പ്രപഞ്ചം രൂപകൽപ്പന ചെയ്‌താൽ, സ്വാഭാവികമായും അത്തരം ഒരു സൃഷ്ടാവും ആയി സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിഗതമായ പ്രജ്ഞാനവും സ്വയം പ്രേരിതമായി തന്നെ പ്രണയത്തിൽ ആയിത്തീരും. സൃഷ്ടി യുടെ സൗന്ദര്യവും പ്രൗഢിയും സൃഷ്ടാവിനെ ആരാദ്ധ്യനും പ്രേമപാത്രവും ആക്കും എന്നർത്ഥം.

മേൽപ്പറഞ്ഞ വിധത്തിൽ വളരെ യുക്തിഭദ്രമായ രീതിയിൽ ഈ കാണപ്പെടുന്ന പ്രപഞ്ചവും അതിലെ ജീവജാലങ്ങളും മനുഷ്യനും എല്ലാം സൃഷിടിക്കപ്പെട്ടു എന്നാണു “ദി ഫ്രീഡം ഓഫ് ചോയ്‌സിൽ” ഡോ. തോമസ് ചാൽക്കോ വളരെ മനോഹരമായി പ്രതിപാദിച്ചിരിക്കുന്നത്. തെറ്റുകൾ സംഭവിച്ചാൽ സ്വയം തിരുത്തപ്പെടുന്ന രീതിയിൽ കർമ്മ നിയമങ്ങളും പുനർജന്മവും സജ്ജമാണ്. സർവ്വതിനും സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. എല്ലാവർക്കും വേണ്ടത് ശാശ്വതമായ ആനന്ദമാണ്. പക്ഷെ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ മാത്രമേ യഥാർത്ഥത്തിൽ ഉള്ള ആനന്ദം ശാശ്വതമായി ലഭിക്കൂ എന്ന് സ്വന്തം അനുഭവങ്ങളിലൂടെ ക്രമേണ പഠിക്കുന്നു. അതി ഗംഭീരമായി രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചവും ജീവനും, ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ഏതൊരു നിരീക്ഷകനും അക്കാര്യം വ്യക്തമാണ്. തൻ്റെ സ്വയംഭരണ സ്വാതന്ത്ര്യവും, സ്വാതന്ത്രമായ ഇച്ഛയും പണയപ്പെടുത്താതെ തന്നെ, ഈ പ്രപഞ്ചവും ജീവനും രൂപകൽപ്പന ചെയ്ത സൃഷ്ടാവിൻ്റെ മഹത്വം അതിലൂടെ വെളിപ്പെടുന്നു. ഈ സൂര്യോദയവും, ചന്ദ്രശോഭയും, സമുദ്രവും, മാമലകളും, പുഷ്പ്പങ്ങളുടെ ഭംഗിയും, സൗരഭ്യവും എല്ലാം ആരാണ് ഡിസൈൻ ചെയ്ത് സൃഷ്ടി ച്ചത്?

അങ്ങിനെ, പരമ പ്രജ്ഞാനത്തിൻ്റെ അനന്തമായ വികസനത്തിൻ്റെ ഒരു ഘട്ടത്തിൽ സൃഷ്ടി ക്കുള്ള അടക്കാനാവാത്ത ത്വര ഒരു അസ്വസ്ഥതയായി നിതാന്ത ശൂന്യത്യയിലെ ഏതോ ഒരു ഏക ബിന്ദുവിൽ ആരംഭിച്ചു. തുടർന്ന് അത് ഒരു വൻ സ്ഫോടനമായി മാറി അതിലൂടെ സൃഷ്ടി ക്കപ്പെട്ടതാണ് ഈ പ്രപഞ്ചം. നമ്മുടെ ശാസ്ത്രജ്ഞർ ഈ സ്ഫോടനത്തെ “ബിഗ് ബാങ്” എന്ന് വിളിച്ചു. കണങ്ങളും , താരാപഥങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ജീവനും എല്ലാം ബോധപൂർവ്വം തുടർച്ചയായി സങ്കൽപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും സൃഷ്ടി ക്കുകയും ചെയ്യുന്നു. ഇപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കുന്നു.

ഇതാണ് ഡോ. തോമസ് ചാൽകോയുടെ “ദി ഫ്രീഡം ഓഫ് ചോയ്‌സ്” എന്ന പുസ്തകം ലഭിക്കുവാൻ ആവശ്യമായ ലിങ്ക് .

(https://bioresonant.com/product/the-freedom-of-choice-e-book/)