വളരെ ശ്രദ്ധിച്ച് നിരീക്ഷിച്ചാൽ തിരിച്ചറിയുന്ന ഒരു വസ്തുത എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ട്. എല്ലാവരും  അനന്തമായ, നിതാന്തമായ സുഖവും സന്തോഷവും കാംക്ഷിക്കുന്നു. ആർക്കും ദുഖവും ദുരിതവും ആവശ്യമില്ല. എങ്കിലും എല്ലാവർക്കും  സുഖവും സന്തോഷവും,   ദുഖവും ദുരിതവും ജീവിതം മുഴുവനും മാറി മാറി വരുകയും പോകുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. രണ്ടും ശ്വാശ്വതമല്ല. ജനനം-മരണം, യൗവ്വനം-വാർദ്ധക്യം, സുഖം-ദുഃഖം, ആരോഗ്യം-രോഗം, ഇരുട്ട്-വെളിച്ചം,  രാത്രി-പകൽ എന്ന് തുടങ്ങി സർവ്വ തീവ്ര അനുഭവങ്ങളും ദ്വന്ദാനുഭവങ്ങൾ  ആണ്. ഒരു ചക്രത്തിൽ എന്നപോലെ, ഈ ദ്വന്ദാനുഭവങ്ങൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. സനാതനഃ  ധർമ്മത്തിൽ ‘സംസാര ദുഃഖം’ എന്ന പദം ഉപയോഗിച്ച് വിവക്ഷിക്കുന്നത്  ഈ ദ്വന്ദാനുഭവങ്ങൾ സമ്മാനിക്കുന്ന ക്ലേശങ്ങളെ ആണ്. ‘സംസാരം’ എന്ന സംസ്കൃത പദത്തിൻ്റെ  അർത്ഥം തന്നെ ‘എന്നേക്കും തിരിയുന്നത്’ എന്നാണ്. ജീവിതം കഷ്ടപ്പാടുകൾ (ദുഃഖ), അല്ലെങ്കിൽ മിഥ്യാബോധം (മായ), അല്ലെങ്കിൽ അജ്ഞത (അവിദ്യ) ഇതെല്ലാം കൊണ്ട് നിറഞ്ഞതാണ്. ഇത്തരത്തിലുള്ള ആവർത്തന  ദുഃഖത്തിൽ നിമഗ്നമായ സ്ഥിതിയിലാണ് മനുഷ്യൻ ഇന്ന്.  ഇതിൽ നിന്നും ഉള്ള  ശാശ്വതമായ മോചനം ആണ് ഏവരും കാംക്ഷിക്കുന്നത്. സുഖ ദുഃഖങ്ങളുടെ ചാക്രിക ആവർത്തനത്തിൽ നിന്നും ഒരു മുക്തി ലഭിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഈ ദുഃഖ സ്ഥിയിൽ നിന്നും മനുഷ്യ കുലത്തിനുള്ള  മോചനമാണ് സനാതനഃ  ധർമ്മത്തിൻ്റെ   ലക്ഷ്യവും ശ്രമവും. 

കർമ്മ നിയമങ്ങളും, കാര്യ കാരണ ബന്ധവും

ഇനി  എന്താണ് കർമ്മ നിയമങ്ങൾ എന്നും എങ്ങിനെ ആണ് ആ നിയമങ്ങൾ പ്രവൃത്തിക്കുന്നത് എന്നും നോക്കാം. ഭൗതിക ലോകത്തിലെ ന്യൂട്ടണ്‍ന്‍റെ  മൂന്നാം ചലന നിയമത്തിന് സമാനമാണ്    സനാതനഃ  ധർമ്മത്തിലെ   കാര്യ കാരണ നിയമം. ഒരു കാരണം ഇല്ലാതെ ഒരു കാര്യം ഉണ്ടാകില്ല എന്നതാണ് പ്രാഥമികമായ തത്വം. കാരണത്തിന്‍റെ എല്ലാ സ്വഭാവങ്ങളും കാര്യത്തില്‍ അടങ്ങിയിരിക്കും. ഈ പ്രകൃതി നിയമമാണ്‌ കര്‍മ്മ നിയമങ്ങള്‍ക്ക് അടിസ്ഥാനം. പ്രകൃതി എന്നാല്‍ പ്രത്യക്ഷത്തില്‍ കാണപ്പെടുന്ന പ്രപഞ്ചത്തെ ഒറ്റവാക്കില്‍ വിവക്ഷിക്കുന്ന സംസ്കൃത പദമാണ്. ഭൗതിക ലോകത്തിലെ ഭൗതിക പദാര്‍ത്ഥങ്ങളെ ബാധിക്കുന്ന നിയമങ്ങളാണ്  ഭൂമിയിലെ സയന്‍സ്  പഠിച്ചു പ്രചരിപ്പിക്കുന്ന ശാസ്ത്രീയ നിയമങ്ങള്‍. അതുപോലെ കാണാത്ത ആ വലിയ ഏക ജീവന്‍റെ വിവിധങ്ങളായ പ്രകടനങ്ങൾ അടങ്ങിയ മഹാ പ്രകൃതിക്കും  സമാനവും എന്നാല്‍ വ്യത്യസ്തവും ആയ നിയമങ്ങള്‍ ഉണ്ട്.  കര്‍മ്മ നിയമങ്ങള്‍ അതിലൊന്നാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം എങ്കില്‍ , ന്യൂട്ടോണിയന്‍ സയന്‍സിലെ നിയമങ്ങളും ക്വാണ്ടം ഫിസിക്സിലെ നിയമങ്ങളും തമ്മിലുള്ള അന്തരങ്ങള്‍ ശ്രദ്ധിക്കുക എന്ന് മാത്രം സൂചിപ്പിക്കട്ടെ. 

നിയമത്തെക്കുറിച്ചുള്ള അജ്ഞത കുറ്റവിമുക്തി നൽകുവാനുള്ള കാരണമായി ഭൂമിയിലെ നിയമത്തിലായാലും  പ്രകൃതി നിയമത്തിലായാലും സ്വീകരിക്കപ്പെടുന്നില്ല. ഒരു ചെറിയ കുട്ടി, അറിവില്ലാതെ തീയിൽ തൊട്ടാലും കൈപൊള്ളും. അതായത് “കര്‍മ്മ നിയമങ്ങള്‍ എനിക്കറിയില്ലായിരുന്നു, അതുകൊണ്ട് ക്ഷമിച്ചു മാപ്പ് തരണം” എന്ന് പറയാന്‍ കഴിയില്ല എന്നര്‍ത്ഥം! അതിനർത്ഥം, കര്‍മ്മ നിയമങ്ങള്‍ അനുസരിച്ച് നമുക്ക് വന്നു ചേരുന്ന അനുഭവങ്ങൾ  നമ്മള്‍ അനുഭവിച്ചു തന്നെ തീരണം എന്നാണ്. എന്നാൽ, നമ്മുടെ  അറിവില്ലായ്മ കൊണ്ട് വന്നുചേരുന്ന കർമ്മ ഫലങ്ങൾ  നമ്മുടെ തെറ്റും കുറ്റമായി കരുതേണ്ടതില്ല. പക്ഷേ വന്നുപോയ തെറ്റുകൾ തിരിച്ചറിഞ്  തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.  ഇതിനകം വന്നു ചേർന്ന കര്‍മ്മ ഫലങ്ങള്‍ “വിധിപ്രകാരം” അനുഭവിച്ചുകൊണ്ട്, എന്നാൽ  പുതിയ  കര്‍മ്മഫലങ്ങള്‍ സൃഷ്ടിക്കപ്പെടാതെയും, ഇനിയും വന്നു ചേരാത്ത പഴയ കർമ്മങ്ങളുടെ ഫലങ്ങൾ മുളക്കാന്‍ അവസരം കൊടുക്കാതേയും വേണം  മരണം വരെ ജീവിക്കുവാന്‍. അത് നമ്മുടെ ഉത്തരവാദിത്വമാണ്. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു  കോളേജില്‍ പഠനത്തിനായി ചേര്‍ന്നാല്‍ അവിടെ നമുക്ക് വിഷയത്തിന് അനുസരിച്ചുള്ള ഒരു പാഠ്യപദ്ധതി ലഭിക്കും. ചില പാഠങ്ങൾ വളരെ എളുപ്പത്തിൽ പഠിക്കാം, ചിലത് അങ്ങിനെ ആയിരിക്കുകയില്ല. രണ്ടായാലും, ലഭിച്ച പാഠ്യപദ്ധതി  നമ്മുടെ കുറ്റവും, കുറവും, ശിക്ഷയും ഒന്നുമല്ല. പക്ഷേ, ലഭിച്ച  പാഠ്യപദ്ധതി ആത്മാര്‍ത്ഥമായി പഠിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.  അതുപോലെ തന്നെയാണ് ജീവിതാനുഭവങ്ങളും. 
നമ്മുടെ ജീവിതത്തിൽ വന്നു ചേരുന്ന ഓരോ അനുഭവങ്ങളും നമ്മുടെ തന്നെ ഏറ്റവും ഉയർന്ന നന്മയെ  ലക്ഷ്യം വച്ചുകൊണ്ട്  ജീവിതത്തിൻ്റെ രൂപകൽപ്പനയിൽ  തന്നെ നമുക്ക് ലഭിക്കപ്പെട്ട  ചില ഗൃഹപാഠങ്ങൾക്ക് തുല്യമാണ്. പരിണാമത്തിൻ്റെ അടുത്ത തലത്തിലേക്ക് ഉയരുക എന്നതാണ് ആ പരമോന്നതമായ ലക്ഷ്യം.   ഇതിന് മുൻപ് ലഭിച്ച അവസരങ്ങളിൽ  നമ്മൾ പഠിക്കാതെ പോയ പാഠങ്ങൾ ആണ് ഈ ജീവിതത്തിൽ ലഭിക്കുന്ന അനുഭവങ്ങളുടെ  ഊടും പാവും. പഠിക്കേണ്ട പാഠങ്ങൾക്ക് അനുയോജ്യമായ ഒരു ജീവിത സാഹചര്യം ആയിരിക്കും നമുക്ക് കൈവരുന്നതും.  വളരെ ക്ലേശങ്ങൾ നിറഞ്ഞ ഒരു  ജീവിത സാഹചര്യങ്ങൾ  ആണ് നമ്മുടേതെങ്കിൽ, അത്   നമ്മുടെ കുറ്റവും കുറവും ഒന്നുമല്ല, എന്ന്  നമ്മൾ ആദ്യമായി  മനസ്സിലാക്കണം. അതുപോലെ തന്നെ, വളരെ സമ്പത് സമൃദ്ധിയുള്ള ജീവിതാനുഭവമാണ് എങ്കിൽ, അതും നമ്മുടെ മിടുക്കോ സാമർത്ഥ്യമോ ഒന്നുമല്ല എന്നും നമ്മൾ തിരിച്ചറിയണം. 

ഒരിക്കലും നമ്മുടെ ജീവിതം  മറ്റൊരാളുടെ ജീവിതവുമായി തുലനം ചെയ്യരുത്. കാരണം, ഓരോരുത്തർക്കും അളവെടുത്ത് തയ്പ്പിച്ചെടുത്ത വസ്ത്രങ്ങൾ പോലെ  കൃത്യമായ വിധത്തിൽ അവരവർക്ക് ആവശ്യമായിട്ടുള്ള  ഗൃഹപാഠങ്ങൾ മാത്രമാണ്  ലഭിക്കുന്നത്. മറ്റുള്ളവരുടെ പാഠങ്ങൾ നമുക്ക് അനുയുക്തമല്ല. അവരുടേത് നമുക്കും അനുയുക്തമല്ല. പിന്നെ, എന്തിന് ഈ   താരതമ്യം? എന്തായാലും, സമ്പന്നതയും ദാരിദ്ര്യവും, സുഖവും, ദുഃഖവും, രണ്ടും ഒരുപോലെ  ശാശ്വതമല്ല; താത്കാലികമായ ചില ഭൗതിക സജീകരണങ്ങൾ മാത്രമാണവ.   ജീവിത സാഹചര്യങ്ങൾ എത്ര വിഭിന്നങ്ങളായാലും,   ജീവിതാനുഭവങ്ങൾ എത്ര സുഖദുഃഖ സമ്മിശ്രങ്ങളായാലും, ആ അനുഭവങ്ങൾ   നമ്മുടെ മനസ്സിൽ ഏൽപ്പിക്കുന്ന വൈകാരിക ആഘാതങ്ങളുടെ സ്വഭാവം ആണ് കർമ്മത്തിൻ്റെ വിത്തുകൾ പാകുന്നത്. ആ വിത്തുകൾ ആണ് പുറകേ ജീവിതം നൽകുവാൻ പോകുന്ന  പുതിയ പാഠ്യവിഷയങ്ങൾ ആയി മാറുന്നത്. മരണത്തിൽ ശരീരം ഉപേക്ഷിക്കുമ്പോൾ, ഇവിടെ നിന്നും നമ്മുടെ ദാരിദ്ര്യമോ, സമ്പന്നതയോ  ഒന്നും ഒരു അണുവിടപോലും കൊണ്ടുപോകുവാൻ കഴിയില്ല. ശരീരം ഉപേക്ഷിക്കപ്പെടുമ്പോൾ  ഒരേ ഒരു കാര്യം മാത്രമാണ് കാതലായിട്ടുള്ളത് – അത്രയും നാളത്തെ ജീവിതാനുഭവങ്ങളുടെ അനന്തര ഫലമായി നമ്മൾ എന്തായി തീർന്നു? ശരീര സമേതമായ ഒരു ജീവിതം എന്തിനാണെന്ന് മനസ്സിലാക്കിയോ? വൈകാരികമായ സമചിത്തത കൈവന്നുവോ?  ശരീരം നശിക്കപ്പെടുമ്പോൾ ഇത് മാത്രമാണ് ജീവിത രൂപകൽപ്പനയിൽ പരിഗണിക്കപ്പെട്ട ഒരേ ഒരു കാര്യം.                                                 

കർമ്മവും  കർമ്മ നിയമങ്ങളും 

ഈ വിഷയത്തിലേക്ക് കൂടുതൽ കടക്കുന്നതിനു മുന്‍പ്, ചില നിര്‍വ്വചനങ്ങള്‍ മനസ്സിലാക്കണം, ആദ്യമായി. “കർമ്മ” എന്ന സംസ്കൃത  വാക്കിന്‍റെ അർത്ഥം “പ്രവൃത്തി” എന്നാണ്. നമ്മൾ ഇപ്പോൾ, ഈ നിമിഷം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി ഒഴികെ ബാക്കി നമ്മുടെ എല്ലാ പ്രവൃത്തികളും “കർമ്മ”ത്തിന്‍റെ  നിര്‍വ്വചനത്തിനുള്ളില്‍ വരും.  ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി “ക്രിയ” ആണ്. കര്‍മ്മമല്ല.   കർമ്മത്തിന്‍റെ  വിത്തുകള്‍  ക്രിയയിലാണ് അടങ്ങിയിരിക്കുന്നത്. കാരണം നമ്മുടെ “ക്രിയ”കൾ ചെയ്തു തീർന്നാൽ  തത്ക്ഷണം അത് “കർമ്മ”ങ്ങൾ ആയി മാറും. പിന്നെ അവിടെ പ്രവൃത്തിക്ക്  സ്ഥൂലമായ  ഒരു ബാഹ്യ രൂപമില്ല. ചെയ്ത് തീര്‍ന്ന ആ  പ്രവൃത്തിയുടെ (അതായത് ചെയ്ത് അവസാനിപ്പിച്ച ആ ക്രിയയുടെ)  ഫലം ഉടനേയോ, പുറകേയോ   പ്രത്യക്ഷമാകും. അത് പ്രകൃതി നിയമമാണ് എന്ന് യോഗശാസ്ത്രം പറഞ്ഞ് തരുന്നു. 

അതായത് , നമ്മള്‍ ചെയ്ത പ്രവൃത്തിയും, ആ പ്രവൃത്തിയുടെ   ഫലവും നമ്മുടെ അബോധ മനസ്സിൽ സൂക്ഷ്മരൂപമായി  മാറുന്നു. ഈ സൂക്ഷ്മ രൂപമാണ് “കർമ്മം”. ആധുനിക ലോകത്തിലെ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കിൽ, കമ്പ്യൂട്ടറിന്‍റെ  ഹാർഡ്  ഡിസ്‌കിൽ വിവരങ്ങളും, ചിത്രങ്ങളും, ശബ്ദങ്ങളും ഒക്കെ അരൂപികളായ ഫയലുകളായി സൂക്ഷ്മരൂപത്തിൽ ശേഖരിക്കുന്നത് പോലെ ആണിത്.  ഒരു പടുകൂറ്റൻ  ആൽ മരത്തിനെക്കുറിച്ചുള്ള സർവ്വ വിവരങ്ങളും അതിന്‍റെ ചെറിയ വിത്തിനകത്ത്, എങ്ങിനെയാണോ  സമാഹരിച്ച് വച്ചിരിക്കുന്നത് അതുപോലെ സൂക്ഷ്മമായിട്ടാണ്  കർമ്മവും കർമ്മഫലവും നമ്മോടൊപ്പം നമ്മെ പിന്തുടരുന്നത്. വരാൻ പോകുന്ന മരം എങ്ങിനെ ആയിത്തീരണം എന്നതിനെക്കുറിച്ചുള്ള  സർവ്വ വിവരങ്ങളും ആ വിത്തിനകത്തു ഉണ്ട്.  ഒരു കോഴി മുട്ട വിരിഞ്ഞാല്‍ ഒരു കോഴികുഞ്ഞു മാത്രമേ അതില്‍ നിന്നും പുറത്തു വരുകയുള്ളൂ. ആ കോഴിയുടെ നിറം, ആകൃതി, രൂപം, ശബ്ദം ഇതെല്ലാം ആ കോഴിമുട്ടക്കകത്ത് അരൂപമായി, നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമല്ലാത്ത വിധത്തില്‍  ആലേഘനംചെയ്തിരിക്കുന്നതു  പോലെ തന്നെയാണ്, പ്രകൃതിയുടെ സ്വന്തം വിവര സാങ്കേതിക വിദ്യയിലൂടെ നമ്മുടെ കര്‍മ്മവും, കര്‍മ്മ ഫലങ്ങളും നമ്മെ കടുകിട വ്യത്യാസമില്ലാതെ ജന്മജന്മാന്തരങ്ങളായി പിന്തുടരുന്നത്.  എന്താണ് കര്‍മ്മം എന്നും, അതിന്‍റെ പ്രവര്‍ത്തന രീതികളും നിയമങ്ങളും  എന്താണെന്നും മനസ്സിലാക്കി അതനുസരിച്ചു  ജീവിതവും നമ്മുടെ പ്രവര്‍ത്തന രീതികളും ചിട്ടപ്പെടുത്തേണ്ടത്‌  വളരെ ആവശ്യമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. 

കർമ്മം  നമുക്ക് സുഖാനുഭവങ്ങൾക്ക് ചിലപ്പോൾ  അനുകൂലവും മറ്റുചിലപ്പോൾ   പ്രതികൂലവും  ആകാം. അതായത്, ചില കർമ്മങ്ങള്‍   അഭിവൃദ്ധിയും, ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയും നൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മ നിയമം എന്നത് “നിങ്ങൾ വിതക്കുന്നത്  നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം  ലോകത്തിലുള്ള സകല നാടുകളിലും ജനസഞ്ചയങ്ങളിലും  ഉള്ളതായി നമുക്ക് കാണാം. നല്ല പ്രവൃത്തികൾക്ക്  നല്ല ഫലം  എന്നും ചീത്ത  പ്രവൃത്തികൾക്ക്  ചീത്ത ഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവൃത്തികൾ ആത്മാവിനെ ശുദ്ധികരിക്കും എന്നും ചീത്ത പ്രവൃത്തികൾ ആത്മാവിനെ മലിനപ്പെടുത്തും   എന്നാണു സാമാന്യമായ പൊതുജന വിശ്വാസം,  സാർവ്വലൗകികമായി തന്നെ. അതുതന്നെ ഈ തത്വത്തിന്‍റെ സാധുത ചൂണ്ടിക്കാണിക്കുന്നു. 

കർമ്മ പാശം 

നമ്മുടെ തന്നെ ജീവിതവും നമ്മുടെ ചുറ്റുമുള്ള ജീവിതവും അവധാനതയോടെ ശ്രദ്ധിച്ചാൽ പൊരുത്തക്കേടുകൾ എന്ന്  തോന്നാവുന്ന ചില വസ്തുതകൾ നമ്മുടെ ശ്രദ്ധയിൽ വന്നേക്കാം. പലരും ജീവിതത്തിൽ രോഗം, ദാരിദ്ര്യം, അക്രമങ്ങൾ, കലഹങ്ങൾ, ശിഥിലമായ ബന്ധങ്ങൾ എന്ന്    തുടങ്ങി വൈവിദ്ധ്യമാർന്ന രീതികളിൽ  കഷ്ടപ്പെടുന്നത് കാണാം. മറ്റുചിലരാകട്ടെ, ജീവിതത്തിലൂടെ ഏറെക്കുറെ അനായാസേന കടന്നുപോകുന്നു. ദുർമാർഗ്ഗികളും, അധർമ്മികളും ആയി ജീവിക്കുന്ന പലരും പ്രായേണ ഭൗതികമായ  സുഖ സമൃദ്ധിയിൽ കഴിയുന്നതായി കാണാം. എന്നാൽ അദ്ധ്വാന  ശീലരും, സത്യസന്ധരും, ധർമ്മിഷ്ഠരും ആയ പലരും ഭൗതികമായ പരാജയം മാത്രം ജീവിതത്തിൽ ഏറ്റുവാങ്ങുന്നതും കാണാം നമുക്ക്. നമ്മൾ  തന്നെ പലപ്പോഴും ചിന്തിച്ചിട്ടില്ലേ, “എനിക്ക് എന്തിനു ഇങ്ങിനെ വന്നു”, എന്ന്. ആത്മീയമായി വളരെ അധികം വളർന്ന്‌, മറ്റുള്ളവർക്ക് രോഗശാന്തി നൽകിയിട്ടുള്ള  പലവിശിഷ്ട വ്യക്തികൾ പോലും   സ്വയം രോഗാതുരരായിട്ടുള്ള കാര്യം നമ്മൾ വായിച്ചിട്ടുണ്ടാകുമല്ലോ? ക്രിസ്തു ദേവന്‍ കുരിശ്ശില്‍ തറക്കപ്പെട്ടു. കൃഷ്ണ ഭഗവാന്‍ വേടന്‍റെ ശരത്താൽ വിധിക്കപ്പെട്ടാണ് ശരീരം  വെടിയുന്നത്.  അങ്ങിനെ സാമാന്യ ബുദ്ധിക്കു വിശദീകരിക്കാൻ പറ്റാത്ത  വിധത്തിലുള്ള കാഴ്ചകളാണ് നമ്മൾ കാണുന്നത്.  എന്തുകൊണ്ടാണ് ഇങ്ങിനെ?
സനാതനഃ  ധർമ്മം പറഞ്ഞു തരുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.   വ്യക്തിഗതമായ കർമ്മ നിയമങ്ങളും സാമൂഹികമായ  കർമ്മ നിയമങ്ങളും അനുസരിച്ചാണ് നമ്മുടെ  ഓരോരുത്തരുടേയും ജീവിതാനുഭവങ്ങൾ ഉരുത്തിരിയുന്നത് എന്നാണു സനാതനഃ  ധർമ്മം പറയുന്നത്. അതായത്, ഓരോ വ്യക്തിക്കും കർമ്മ നിയമങ്ങൾ ബാധകമാണ്. വ്യക്തിഗതമായി മാത്രമല്ല  കർമ്മ നിയമങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നത്. ഓരോ കുടുംബത്തിനും, ഓരോ സമൂഹത്തിനും, ഓരോ രാജ്യത്തിനും,  കൂട്ടായിട്ടും    കർമ്മ നിയമങ്ങൾ രൂപീകൃതമാകുന്നുണ്ട്. അതുകൊണ്ട്, നമ്മൾ ഉള്‍ക്കൊള്ളുന്ന ജനസമൂഹങ്ങളുടെ കാര്‍മ്മികമായ  ബന്ധനങ്ങൾനമ്മേയും ബാധിക്കും എന്നര്‍ത്ഥം.  കർമ്മ നിയമങ്ങൾ  എന്താണെന്നും, എങ്ങിനെയാണ് അവ പ്രവൃത്തിക്കുന്നതെന്നും ശരിയായ രീതിയിൽ   മനസ്സിലാക്കുന്നത്  ജീവിതാനുഭവങ്ങളുടെ  കാഠിന്യം കുറയ്ക്കുവാനും, പുതിയതായി കർമ്മ നിയമ ലംഘനങ്ങൾ  നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാനും  വളരെ ആവശ്യമാണ്. 

കർമ്മം രൂപീകൃതമാകുന്ന വിധം 

നമ്മൾ എന്ത് പ്രവൃത്തി ചെയ്താലും – അത്  ചിന്തകള്‍ കൊണ്ടായാലും, ശരീരം കൊണ്ടായാലും, വാക്കുകൾ കൊണ്ടായാലും ശരി – അത് നമ്മുടെ അബോധമനസ്സിൽ വളരെ സൂക്ഷ്മമായ അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമ്മൾ തുടർച്ചയായി ഈ പ്രവൃത്തികൾ ആവർത്തിക്കുമ്പോൾ, ഈ അനുരണനങ്ങൾ കൂടുതൽ ശക്തിയാർജ്ജിച്ച്    ആവ മുദ്രണങ്ങളായി മാറുന്നു. വെള്ളക്കടലാസിൽ എഴുതിയ അക്ഷരങ്ങൾക്ക് മുകളിലൂടെ വീണ്ടും വീണ്ടും അതേ  അക്ഷരങ്ങൾ എഴുതുമ്പോൾ, അവ എങ്ങിനെ പൂർവ്വാധികം  തെളിഞ്ഞു വരുന്നുവോ, അതുപോലെ ആണ് ഇതും. അങ്ങിനെ ആ മുദ്രണങ്ങൾ ഓരോ ആവർത്തനത്താലും  കൂടുതൽ കൂടുതൽ ബലവത്തായി വന്ന്,  ആ മുദ്രണത്തിന്‍റെ  ഊർജ്ജപ്രവാഹം തടയാൻ ആവാതെ, അതേ  പ്രവൃത്തികൾ നമ്മുടെ ബോധമനസ്സിന്‍റെ  അറിവോ സമ്മതമോ ഇല്ലാതെ തന്നെ നാം സ്വയം ചെയ്യാൻ നിർബന്ധിതരായി ഭവിക്കുന്ന ഒരു നിലയിൽ എത്തും. ഈ മുദ്രണങ്ങളെ  സംസ്കൃതത്തിൽ “സംസ്കാര” എന്നു  പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ആവർത്തിച്ചുള്ള ചിന്തകളോ, വാക്കുകളോ, പ്രവൃത്തികളോ കൊണ്ട്  സംസ്കാര മുദ്രണങ്ങൾ ഉണ്ടാവുകയും, തുടര്‍ന്ന്, നമ്മുടെ പ്രവൃത്തികളെ സൂക്ഷമമായ ഈ സംസ്കാര മുദ്രണങ്ങൾ വീണ്ടും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഇതൊരു വിഷമ വൃത്തമാണ്. പ്രവൃത്തി വീണ്ടും മുദ്രണങ്ങൾ ഉണ്ടാക്കുന്നു, മുദ്രണങ്ങൾ വീണ്ടും പ്രവൃത്തിയെ ഉണ്ടാക്കുന്നു. ഈ പരിവൃത്തിയുടെ അനിവാര്യതയാണ് പ്രധാനമായ മറ്റൊരു കർമ്മ നിയമം. 

നിത്യജീവിതത്തിൽ ഈ പരിവൃത്തിയുടെ ഉദാഹരണങ്ങൾ നിരവധിയാണ്. മദ്യപാനം, പുകവലി, നുണ പറയല്‍,  വൈകി ഉറങ്ങൽ, വൈകി എഴുനേൽക്കൽ, തർക്കുത്തരം പറയൽ, രതി വൈകൃതങ്ങള്‍, കോപം, വൈരാഗ്യം, പരദൂഷണം, മൊബൈൽ ഫോണും വാട്സ്ആപ്പ്  ഉപയോഗങ്ങളും ഇതെല്ലാം ചെറിയ തോതിൽ ആരംഭിച്ച്  എങ്ങിനെ ഇക്കാര്യത്തിലെല്ലാം തികഞ്ഞ ആസക്തി ഉള്ളവരായി  മാറുന്നു എന്ന് ആലോചിക്കുക. ന്യൂനതയുടെ  കാര്യത്തിൽ മാത്രമല്ല, നന്മയുടെ  കാര്യത്തിലും ഈ പരിവൃത്തികൾ കൃത്യമായി നടക്കുന്നത് കാണാം. കൃത്യനിഷ്ഠ, സൗമ്യ സംഭാഷണം, കണക്കുകൾ സൂക്ഷിക്കൽ, സംഗീത അഭ്യാസങ്ങൾ, ശരിയായ ആഹാര രീതികളുടെ നിഷ്ഠ എന്നു തുടങ്ങി സകാരാത്മകമായ കാര്യങ്ങളിലും ഈ പരിവൃത്തികൾ ഒരുപോലെ ഫലവത്തായി പ്രവൃത്തിക്കുന്നു എന്ന് നമുക്കറിയാം. നല്ല ശീലങ്ങളും ദുശ്ശീലങ്ങളും ഉണ്ടാകുന്നത്‌ ഈ പരിവൃത്തികള്‍ മൂലമാണ്. കാണാപാഠം പഠിക്കുന്നതും ഇതേ ആവര്‍ത്തനങ്ങളിലൂടെ  തന്നെ ആണ്. ഇതിൽ നിന്നും, ഒരു കാര്യം വ്യക്തമാകുന്നുണ്ട്. അതായത്, നമ്മുടെ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും എല്ലാം തന്നെ ഒരേപോലെ തികഞ്ഞ ഉത്തരവാദിത്വത്തോടേയും, ബോധപൂർവ്വമുള്ള  മനഃസാന്നിദ്ധ്യത്തോടേയും കൂടി ആയിരിക്കണം.

മൂന്നു വിവിധ തരത്തിലുള്ള കര്‍മ്മങ്ങള്‍ 

കര്‍മ്മങ്ങള്‍ മൂന്നു വിധത്തിലാണ്  ഉള്ളത്. (1) സഞ്ചിത കര്‍മ്മം: ജന്മ ജന്മാന്തരങ്ങളായി മേൽപ്പറഞ്ഞ പ്രകാരം നമ്മള്‍ സൃഷ്ടിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന കര്‍മ്മത്തിന്‍റെ വിത്തുകളാണ് സഞ്ചിത കര്‍മ്മം. ഇനിയും മുളക്കാത്ത, ഭാവിയില്‍  മുളക്കാന്‍ കാത്തിരിക്കുന്ന വിത്തുകളാണ് അവ. യോഗശാസ്ത്രത്തില്‍ അവയെ അമ്പുകള്‍ സൂക്ഷിക്കുന്ന ആവനാഴിയായിട്ടാണ് ഉപമിക്കാറുള്ളത്. (2) പ്രാരബ്ധ കര്‍മ്മം: ജനിച്ചു കഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെ ഉള്ള അനുഭവങ്ങളാണ് പ്രാരാബ്ധ കര്‍മ്മം. അത് സജീവമായി കഴിഞ്ഞ കര്‍മ്മങ്ങള്‍ ആണ്. വിത്ത് മുളച്ചു കഴിഞ്ഞു. ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തു വിട്ടു കഴിഞ്ഞു. ശരം അതിന്‍റെ സഞ്ചാര പഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെ എടുക്കാനാകില്ല. അനുഭവിച്ചു തന്നെ അവസാനിക്കണം. അതാണ്‌ പ്രാരാബ്ധ കര്‍മ്മം. (3) ക്രിയാമാന കര്‍മ്മം: മറ്റൊരു കര്‍മ്മമായി മാറാന്‍ എല്ലാ സാദ്ധ്യതയും ഉള്ള  ചിന്ത, വാക്ക്, പ്രവൃത്തി ഇവയാണ്  ക്രിയാമാന കര്‍മ്മം. അതായതു ആ ഒരു പ്രവൃത്തി (ക്രിയ) ഇനിയും ഒരു വിത്തായി തീര്‍ന്നിട്ടില്ല. പ്രവൃത്തി ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍, അത് മറ്റൊരു പുതിയ കര്‍മ്മത്തിന്‍റെ വിത്താകും. യോഗശാസ്ത്രത്തിലെ ഉപമ ഉപയോഗിച്ചു പറഞ്ഞാല്‍, ആവനാഴിയില്‍ സൂക്ഷിക്കാനും എടുത്ത് എയ്യാനും ഒരു ശരം നമ്മള്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടില്ല. പക്ഷേ  ശരം നിര്‍മ്മിക്കാനുള്ള സര്‍വ്വ അസംസ്‌കൃത പദാര്‍ത്ഥങ്ങളും തയ്യാറാണ്. നിര്‍മ്മിക്കുകയോ നിര്‍മ്മിക്കാതിരിക്കുകയോ ചെയ്യാം. അതായത്  എങ്ങിനെയാണ് kപുതിയ കര്‍മ്മങ്ങള്‍ സൃഷ്ടി ക്കപ്പെടുന്നത് എന്ന് മനസ്സിലാക്കി, അങ്ങിനെ സൃഷ്ടി ക്കപ്പെടാന്‍ ഇടവരാത്ത  വിധം ജീവിതാനുഭാവങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ ക്രിയാമാന കര്‍മ്മങ്ങള്‍ ഇല്ലാതാകും.  അത്തരം തിരിച്ചറിവില്ലാതെ, അന്ധമായി വികാര പരവശനായി  ജീവിച്ചാല്‍ നമ്മുടെ ഓരോ പ്രവൃത്തിയും ഓരോ പുതിയ കാർമ്മീക വിത്തായി മാറും. മറ്റൊരു വിധത്തില്‍  പറഞ്ഞാല്‍ അത് ഒരു പുതിയ  ശരമായി മാറി ആവനാഴിയിലേക്ക് പോയി സഞ്ചിത കര്‍മ്മമായി മാറും. 

ജന്മവും പുനര്‍ജന്മവും

യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ജന്മം, മാതാപിതാക്കന്മാര്‍, കുടുംബം, ജോലി, ജീവിത സാഹചര്യങ്ങള്‍, വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍, ആരോഗ്യ നിലവാരം, മരണം എന്നുവേണ്ട ജീവിതത്തിലെ നമ്മുടെ മുഴുവന്‍ അനുഭവങ്ങളേയും  രൂപപ്പെടുത്തുന്നതും, ആ അനുഭവങ്ങളുടെ തീവ്രത കൂടുകയും കുറയുകയും ഒക്കെ ചെയ്യുന്നതും, അതുവരെ നമ്മള്‍ ആര്‍ജ്ജിച്ച കര്‍മ്മമനുസരിച്ചാണ്. കൂടുതല്‍ മനസ്സിലാക്കി വരുമ്പോള്‍ നമുക്ക് അറിയുവാന്‍ കഴിയും, “ജീവിതം” എന്ന് പറയുന്നത്, നമ്മുടെ ചുറ്റും കാണുന്ന ജനനമരണങ്ങള്‍ക്ക് ഉള്ളില്‍   മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസമല്ല എന്ന്. സാധാരണ ഗതിയിൽ    “ജീവിതം” എന്ന് നമ്മൾ  എന്ന് നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നത് “ജനന”ത്തിനും  “മരണ”ത്തിനും ഇടക്കുള്ള ഒരു ചെറിയ ഘട്ടത്തെ മാത്രമാണ്.  

ജനിക്കുകയും മരിക്കുകയും ചെയ്യുന്ന, എണ്ണിയാല്‍ തീരാത്ത  രൂപഭാവങ്ങളോടു കൂടിയ,  നമുക്കു ചുറ്റും കാണുന്ന സകല  ജീവിതങ്ങള്‍ക്കെല്ലാം അപ്പുറം,  അനശ്വരവും, സര്‍വ്വ വ്യാപകവും,  ആദ്യാവസാനമില്ലാത്തതും ആയ  ഒരു ബ്രഹൃത് ജീവന്‍റെയും ബുദ്ധിയുടെയും   നിത്യ സാന്നിദ്ധ്യമുള്ള ഒരു വലിയ ഏക ജീവന്‍  ഉണ്ട്. ആ വലിയ ഏക ജീവന്‍ സര്‍വ്വതിനും അതീതമായ ഒന്നാണെന്ന് മാത്രമല്ല, എല്ലാ രൂപങ്ങളുടേയും അഗാധതയില്‍ അവയുടെ എല്ലാം  ഉള്ളിന്‍റെ ഉള്ളിലെ  അദൃശ്യമായ, അനശ്വരമായ സത്തയും കൂടിയാണ് അത്‌. ജനിക്കുകയും അനുഭവിക്കുകയും മരിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ ചെറിയ ‘സ്വകാര്യ വ്യക്തി” ജീവിതം സംഭവിക്കുന്നത്‌ ആ വലിയ ഏക ജീവനിലാണ്. ആ വലിയ ഏക ജീവന്‍ ഒരു പുസ്തകമായി സങ്കല്‍പ്പിച്ചാല്‍, നമ്മുടെ ജനന-അനുഭവ-മരണ സഹിതമുള്ള  ഈ ചെറിയ ജീവിതം, ആ പുസ്തകത്തിലെ ഒരു പേജു മാത്രമാണ്. ഇതാണ് ജന്മ-പുനര്‍ജന്മ പ്രക്രിയയുടെ കാല ദേശാതീതമായ പ്രസക്തി. ഈ ജന്മത്തിനു മുന്‍പും നൂറു കണക്കിന് ജന്മങ്ങള്‍ നമ്മള്‍ ഓരോരുത്തരും ജനിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, മരിച്ചിട്ടുണ്ട്. ഓരോ ജന്മത്തിലും, നമ്മള്‍ നമ്മുടെ ചിന്തകളും, വാക്കുകളും പ്രവൃര്‍ത്തികളും കൊണ്ട് പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി, അറിഞ്ഞോ അറിയാതേയോ, “ക്രിയ”കള്‍ ചെയ്ത് “കര്‍മ്മ”ങ്ങള്‍ സൃഷ്ടി ച്ചിട്ടുണ്ട്. ആ കര്‍മ്മങ്ങള്‍ ഊര്‍ജ്ജം  സ്വീകരിച്ച് വീണ്ടും ജന്മാനുഭവമരണങ്ങളായി വന്ന് പോകുന്നു, വന്ന് പോയിക്കൊണ്ടേ ഇരിക്കുന്നു ഇപ്പോഴും.

കർമ്മ പാശത്താൽ ബന്ധിതമാക്കപ്പെട്ട്  പുനർജ്ജന്മങ്ങളുടെ ആവർത്തനം സംഭവിക്കുന്ന രീതി  പൂർണ്ണമായും മനസ്സിലാക്കി, അത്തരം ആവർത്തങ്ങളിൽപ്പെട്ട് ഉഴലാതിരിക്കുവാൻ  നമ്മൾ യഥാർത്ഥത്തിൽ ആരാണ് അല്ലെങ്കിൽ എന്താണ് എന്നും, നമ്മുടെ മെറ്റാഫിസിക്കൽ ഘടന എന്താണെന്നും നമ്മൾ അറിഞ്ഞിരിക്കണം. കൂടാതെ,  ഊർജ്ജം, പ്രജ്ഞാനം  തുടങ്ങിയ അതീന്ദ്രിയഃ വിഷയങ്ങളും പൊതുവായി അറിഞ്ഞിരിക്കണം. സാമാന്യ അറിവുകളെക്കാൾ ഉയർന്ന വിശേഷാൽ അറിവുകൾ ആണവ. ഇക്കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമേ, സനാതനഃ ധർമ്മം അനുശാസിക്കുന്ന ജീവിത രീതിയുടെ പ്രസക്തി മനസ്സിലാകുകയുള്ളൂ.  മനുഷ്യൻ വരെ ഉള്ള ജീവൻ്റെ  പരിണാമം, ഡാർവിൻ പറഞ്ഞു തന്നതുപോലെയുള്ള, സ്ഥലവും കാലവും എടുത്തുകൊണ്ടുള്ള,  സ്വയം താനേ പ്രവര്‍ത്തിക്കുന്ന ഭൗതിക പരിണാമം മാത്രമാണ്. അത്തരത്തിലുള്ള സ്വയംഭരണാധികാരമുള്ള പരിണാമത്തിൽ  ജീവൻ്റെ പങ്കാളിത്വം ആവശ്യമില്ല.   എന്നാൽ, ഇവിടെ നിന്നും മുന്നോട്ടുള്ള പരിണാമ പ്രയാണത്തിന്  മനുഷ്യൻ്റെ മനസ്സും, പ്രജ്ഞാനവും  വികസിക്കണം. മാത്രമല്ല,  നമ്മുടെ ബോധപൂർവ്വമായ പങ്കാളിത്വവും അനുപേക്ഷണീയമാണ്.  ഇവിടെ നിന്നും അങ്ങോട്ട് സ്വയം സംഭവിക്കുന്ന പരിണാമങ്ങൾ ഇല്ല. മനുഷ്യൻ്റെ തുടർന്നുള്ള പരിണാമം സാദ്ധ്യമാക്കുന്ന തരത്തിലുള്ള  ജീവിത രീതിയാണ് സനാതനഃ  ധർമ്മം നൽകുന്നത്. അതാണ്, സനാതനഃ ധർമ്മത്തിൻ്റെ പ്രസക്തി. അതുകൊണ്ടാണ്, സനാതനഃ ധർമ്മം ഒരു ‘മതം’ അല്ലാത്തത്.